ഷാംപെയ്നില്ലാത്ത വിമാനം; മനോമോഹന വിരുന്ന്

രാഷ്ട്രപതിമാരും പ്രധാനമന്ത്രിമാരും വിദേശങ്ങളില്‍ പോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ഒപ്പം കൊണ്ടുപോകുന്ന പതിവുണ്ട്. പണ്ടൊക്കെ നിഷ്പക്ഷരായ പത്രക്കാരെ കൊണ്ടുപോകാന്‍ നേതാക്കള്‍ക്ക് മടിയുണ്ടായിരുന്നില്ല. വിദേശപര്യടനം അതര്‍ഹിക്കുന്ന ഗൌരവത്തില്‍, ആഴത്തിലുള്ള വിശകലനത്തോടെ റിപ്പോര്‍ട്ട് ചെയ്യാന്‍ ആ പത്രങ്ങള്‍ക്ക് കഴിയുകയും ചെയ്തിരുന്നു.
കാലം ചെന്നപ്പോള്‍ കുറെ പത്രക്കാരെങ്കിലും വി.ഐ.പി പര്യടന സംഘത്തിലെത്തുന്നത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് എന്ന് വന്നു. ഇതിന്റെ ഫലമോ, റിപ്പോര്‍ട്ടിലെ ആഴവും നിഷ്പക്ഷതയും കുറഞ്ഞു. അധികൃതര്‍ ആഗ്രഹിക്കുന്ന റിപ്പോര്‍ട്ടുകളേ പത്രങ്ങളില്‍ വരൂ എന്നായി. ഒരുതരം എംബെഡിങ്. സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍സിന്റെ അനുബന്ധം.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ഏജന്‍സികളും പത്രലേഖകരും അയച്ച റിപ്പോര്‍ട്ടുകള്‍ നോക്കുക. ഇന്ത്യ^അമേരിക്കന്‍ ബന്ധങ്ങളുടെ സര്‍ക്കാര്‍ ഇഷ്ടപ്പെട്ട വശം മാത്രം പ്രതിപാദിച്ച് അവ അടങ്ങുന്നു. ആണവ കരാറിനെപ്പറ്റി ഒബാമ സൃഷ്ടിച്ചിരുന്ന സന്ദേഹം പെട്ടെന്നില്ലാതായിരുന്നു; ഇറാനെതിരെ ഇന്ത്യ മറ്റൊരു വോട്ടുകൂടി ചെയ്തു. ഇതിന്റെയെല്ലാം പിന്നാമ്പുറക്കഥകള്‍ അന്വേഷിച്ച് അറിയിക്കാമായിരുന്ന പത്രങ്ങള്‍ നമ്മെ അറിയിച്ചതെന്തൊക്കെ?
ഒബാമ മന്‍മോഹന് നല്‍കിയ വിരുന്നായിരുന്നു മുഖ്യവാര്‍ത്ത! നവംബര്‍ 26ലെ ഹിന്ദു പിന്‍പുറം പകുതിയും അതിന്റെ പടങ്ങളും വര്‍ണനയുമായിരുന്നു.
മനോരമ അതിന്റെ പാടവം മുഴുവന്‍ വിരുന്നിനെ വിവരിക്കാന്‍ ഉപയോഗിച്ചു. വിരുന്ന് വിശദമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് ആദ്യമേ ന്യായീകരണവും നല്‍കി. ‘വിരുന്നൊരുക്കി മിഷേല്‍…’ എന്ന റിപ്പോര്‍ട്ടില്‍ (നവം. 24) നിന്ന്: ‘വിരുന്നിലെ വിഭവങ്ങള്‍, കലാപരിപാടികള്‍, അതിഥികള്‍ തുടങ്ങിയ വിവരങ്ങളെല്ലാം അറിയിച്ച് ആതിഥേയ മിഷേല്‍ ഒബാമയുടെ വാര്‍ത്താ സമ്മേളനമാണു ശ്രദ്ധേയമായത്. രാഷ്ട്രപതി ഭവനിലും ഇത്തരം സ്വീകരണങ്ങള്‍ നല്‍കാറുണ്ടെങ്കിലും ഇതിലെ വിവരങ്ങള്‍ പുറത്തുവിടുന്ന പതിവില്ല’ (നവം. 24).
അതെ, രാഷ്ട്ര നേതാക്കളുടെ നയതീരുമാനങ്ങളല്ല, വിരുന്നിലെ വിഭവങ്ങളെപ്പറ്റിയാണ് വാര്‍ത്താ സമ്മേളനം. എങ്കില്‍ ഇതുതന്നെ വാര്‍ത്ത എന്ന് മനോരമ.
സന്തോഷത്തിനിടയിലുമുണ്ടായി നിരാശ. വിമാനത്തില്‍ ഷാംപെയ്ന്‍ എന്ന മദ്യം കിട്ടിയില്ല! ‘എയര്‍ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനമായ ബോയിങ് 747 ആഗ്രയിലും പ്രതിഫലിച്ചു. വി.ഐ.പി യാത്രകളിലെ ആര്‍ഭാടങ്ങളെല്ലാം നന്നേ കുറവായിരുന്നു ഇത്തവണ. വില കൂടിയ ഷാംപെയ്നുകള്‍ ഒഴിവാക്കി. പതിവായി നല്‍കാറുള്ള റഷ്യന്‍ മല്‍സ്യമുട്ടകൊണ്ടുള്ള വിഭവവും (കാവിയര്‍) ഇത്തവണ വിമാനം കയറിയില്ല.’
നവംബര്‍ 26ന് വീണ്ടും വരുന്നു ‘മന്‍മോഹന് വൈറ്റ് ഹൌസില്‍ മനംമയങ്ങും വിരുന്ന്’: പ്രധാനമന്ത്രിയുടെ പര്യടനം ‘കവര്‍’ ചെയ്യുകയെന്നാല്‍ നല്ല നിരീക്ഷണ പാടവവും ചങ്കൂറ്റവും ആവശ്യമുണ്ടായിരുന്നു പണ്ട്. ഇന്ന് അതൊന്നും വേണ്ട. നല്ല വിശപ്പും ദാഹവും പിന്നെ പ്രധാനമന്ത്രിയെ സുഖിപ്പിക്കാന്‍ പോന്ന ഏതാനും വിശേഷണ പദങ്ങളുടെ കൈയിരിപ്പും ധാരാളം.
ഒരു സഹപ്രവര്‍ത്തകനെ വൈറ്റ് ഹൌസിലേക്ക് പ്രവേശിപ്പിക്കാതിരുന്ന സംഭവം പോലും പല പത്രങ്ങളിലും വന്നില്ല. 90 ഓളം ഇന്ത്യന്‍ പത്രക്കാരുണ്ടായിരുന്നു മന്‍മോഹന്‍ സിങ്ങിനോടൊപ്പം. ഒബാമയും സിങ്ങും നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍നിന്നാണ് ഉര്‍ദുപത്രമായ രാഷ്ട്രീയ സഹാറയുടെ എഡിറ്റര്‍ അസീസ് ബര്‍ണിയെ വിലക്കിയത്. പി.ടി.ഐ ഇത് റിപ്പോര്‍ട്ട് ചെയ്തു; പക്ഷേ, സംഗതി ഒതുക്കിവെക്കാനുള്ള അധികൃത തീരുമാനത്തോടൊപ്പമാണ് മിക്ക ലേഖകരും നിന്നത്.

0 പ്രതികരണങ്ങള്‍ to “ഷാംപെയ്നില്ലാത്ത വിമാനം; മനോമോഹന വിരുന്ന്”



  1. ഒരു അഭിപ്രായം ഇടൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )





Follow

Get every new post delivered to your Inbox.